നേര്‍ത്തുപോയ് എനിക്ക് കവിത !
ഉപ്പുനീരിൽ മെലിഞ്ഞ
പല്ലി മാതിരി!
വരായ്കയല്ല,
കയറിവന്നിടയ്ക്കൊക്കെ
പാതിതുറന്ന്, അഴകാൽത്രസിപ്പിച്ച്
ചടുലമായ് വഴുതിയിറങ്ങിപ്പോയ്,
പലപ്പോഴും..!
കോപ്പയ്ക്കും ചുണ്ടിനും മദ്ധ്യേ
തട്ടിത്തൂവിപ്പോയ്,
പലവട്ടം,
ശ്രദ്ധ പിഴയ്ക്കയാൽ!!
തിടുക്കം തുലപ്പിച്ച,
മുഴുമിക്കാരതിപോലെ,
ദ്രവിക്കാതെ കിടപ്പുണ്ട്
കരിങ്കൽകടുപ്പത്തിൽ...
ലാളന, ഭീഷണി...
നഖലീലയാൽ വഴങ്ങാതെ കിടപ്പുണ്ട്
ശയ്യമേൽ കുപിതയാം പത്നിപോൽ...!
ദാക്ഷിണ്യമില്ലാതെ തുരത്തുന്നു നീയെന്നെ
ചുണകെട്ട പങ്കാളി അപരാധിയാം മട്ടിൽ.
യാചിക്കവയ്യ, എങ്കിലും,
തരികയൊരു പഴുത്..
പദലീലയാൽ ഉണര്‍ത്തുവാൻ
വാക്കുറപ്പിക്കുന്നു,
തോൽവിയാണെനിക്കെങ്കിൽ
ശ്രാദ്ധാന്നമ്മൂട്ടുവാൻ,
എന്നിലെ
കവിത്വത്തെ !!
വാക്കുറപ്പിക്കുന്നു,
ReplyDeleteതോൽവിയാണെനിക്കെങ്കിൽ
ശ്രാദ്ധാന്നമ്മൂട്ടുവാൻ,
എന്നിലെ കവിത്വത്തെ !!
മനോഹരം, ബിന്ദു