Thursday, 27 June 2013

സങ്കേതം

ചുവപ്പില്‍ കറുപ്പു കലരുമ്പോള്‍ ഹരിതമെന്ന്, 
കാക്കാലത്തി മഷി മുങ്ങിയ സൂചി ചലിപ്പിച്ചു.
കുത്തിയ പച്ചയ്ക്കുള്ളില്‍ തേള്‍വിഷം ചാറി.
കുരുത്തക്കാര്‍ഡുകള്‍ക്കിടയില്‍,
വിളറിയ തത്തച്ചിറക് പനിച്ചു.

ഹരിതം,
മഞ്ഞയും നീലയുമാണെന്ന് അവന്റെ തിരുത്ത്.
പച്ച കാത്ത് നീലിച്ചു കിടക്കവെ ,
വായിച്ചെടുത്തത് മഞ്ഞ ഭ്രാന്തെന്ന്.
യാചിച്ചു നേടിയ വിലങ്ങില്‍ , മരതകം
ഖനനം ചെയ്യും മുമ്പെ തിരിച്ചെടുക്കപ്പെട്ടു.
യീറോസിന്റെ ഈയശരം ഹരിതമാകണേ
എന്നു പ്രാര്‍ത്ഥിച്ച്,
ആരോ തെളിച്ച ആമ്പറില്‍ ജീവന്റെ പിടച്ചില്‍...
പൊടുന്നനെ കത്തിയ പച്ചയില്‍,എന്തിന്?...
എന്നോര്‍ക്കാതെ,ജീവിതം മുറിച്ചു കടന്നു.

No comments:

Post a Comment