Monday, 15 July 2013

പെന്‍ദഗണ്‍

1. ചിരി


കാല്ത്തള കിലുങ്ങിയപ്പോള്‍ ഞാന്‍ ചിരിച്ചു.
കൊലുസ്സ് കിലുങ്ങിയപ്പോഴും ഞാന്‍ ചിരിച്ചു.
ഇപ്പോഴിതാ ഈ ചങ്ങല കിലുങ്ങുമ്പോഴും
ഞാന്‍ ചിരിക്കുക തന്നെയാണ്.


2.ദക്ഷിണ

ഏകലവ്യനാവാന്‍ ഇഷ്ടമില്ലാഞ്ഞതിനാല്‍ ,
ഞാനെന്റെ പെരുവിരല്‍ നേരത്തേ ഉപേക്ഷിച്ചു.
ഗുരുവിനെ ദക്ഷിണയുടെ അപവാദത്തില്‍
നിന്നെെങ്കലും രക്ഷിക്കാന്‍ അതിനാല്‍ സാധിച്ചു.


3.സവാള

അടരുകളായി എന്നെയവര്‍ ചീന്തിയെടുത്തു കൊണ്ടിരുന്നു.
ഒടുവില്‍ , മനസ്സു മാത്രമായി ശേഷിച്ചപ്പോള്‍ 
ഉപയോഗശൂന്യമെന്നു കണ്ട് 
അവരെന്നെ തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.
അവര്‍ക്കു ഭാഗ്യമുണ്ടങ്കില്‍
അടുത്ത മഴക്കാലത്ത് അടരുകളാവാന്‍ 
ഞാന്‍ പുനര്‍ജനിച്ചേക്കാം.



4.ചങ്ങാത്തം

ചങ്ങാതി നന്നല്ലാഞ്ഞ നാളുകളില്‍
ഞാനെന്റെ കണ്ണാടി കളയാതെ സൂക്ഷിച്ചു.
ചങ്ങാതി നന്നായപ്പോള്‍ കൂടുതല്‍
തെളിച്ചമുള്ള മറ്റൊരെണ്ണം വാങ്ങേണ്ടി വന്നു.



5.പരിധി

മരണത്തിനും പരിമിധിയുണ്ട് സുഹൃത്തെ.
അതിനു ജീവനുള്ള വസ്തുക്കളെ

മാത്രമേ കീഴ്പ്പെടുത്താന്‍ സാധിക്കയുള്ളൂ.

1 comment:

  1. പെന്റഗൻ ശീർഷകം മാത്രമേയുള്ളോ

    ReplyDelete